ചില ഹൈദ്രാബാദ് ഓർമ്മകളിലേയ്ക്ക്..
അച്ഛൻ ജോലി ചെയ്തിരുന്ന ഐ.ഡി.പി.എൽ കമ്പനി, സ്റ്റാഫിനു വേണ്ടി ഒരുക്കിയിരുന്ന ടൗൺഷിപ്പിലായിരുന്നു ഞങ്ങൾ(അച്ഛൻ, അമ്മ, ഞാൻ, അനിയൻ ബിനു) താമസിച്ചിരുന്നത്. അറുന്നൂറ് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടന്നിരുന്ന ഈ ടൗൺഷിപ് ഐ.ഡി.പി.എൽ കോളനി എന്നാണറിയപ്പെട്ടിരുന്നത്. ക്വാർട്ടേഴ്സുകളെ കൂടാതെ അമ്പലം, പള്ളി, മോസ്ക്ക്, പാർക്കുകൾ, ക്ലബ്ബുകൾ, പോസ്റ്റോഫീസ്, സ്കൂൾ, സിനിമാതിയേറ്റർ, ഷോപ്പിംഗ്‌സെന്റർ, ബാങ്ക്, വിശാലമായ കളിസ്ഥലങ്ങൾ മുതലായ സകലമാനസൗകര്യങ്ങളും ലഭ്യം. ഇതെല്ലാം കഴിഞ്ഞും കോളനിയുടെ അതിർത്തിപ്രദേശത്ത് കുറേയധികം സ്ഥലം ഉപയോഗശൂന്യമായി, കുറ്റിക്കാടുകളും പനകളും നിറഞ്ഞ് ആരുടേയും നോട്ടമെത്താതെ കിടന്നിരുന്നു. ഒരു കമ്പിവേലിയുടെ നാമമാത്രവേർതിരിവ് മാത്രമുണ്ടായിരുന്ന ആ സ്ഥലം തൊട്ടപ്പുറത്തുള്ള പ്രദേശങ്ങളിലെ ആളുകൾ തങ്ങളുടെ എരുമകളെ മേയ്ക്കാനും മറ്റും നിർബാധം ഉപയോഗിച്ചിരുന്നു. ചിലപ്പോൾ ഈ എരുമകൾ കൂട്ടംകൂട്ടമായി ക്വാർട്ടേഴ്സുകളുടെ ഭാഗത്തുകൂടി ചുമ്മാ ഒരു സവാരി നടത്തി പോകാറുമുണ്ട്.
ഞങ്ങളുടെ ക്വാർട്ടേഴ്സ് താഴത്തെ നിലയിൽ ഒരറ്റത്തായതുകൊണ്ട് മൂന്നു ചുറ്റും അത്യാവശ്യം സ്ഥലം. അതിരുകളിൽ ചെറിയ ഇലകളുള്ള ഒരിനം ചെടികൾ ഇടത്തിങ്ങി വളർന്ന് കനത്ത ഒരു പച്ചമതിൽ തീർത്തിരുന്നു. ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി വാഴയും മറ്റു പച്ചക്കറികളുമൊക്കെ നട്ട് ഞങ്ങളൊരു കൃഷിഭൂമിയാക്കി മാറ്റിയിരുന്നു. അച്ഛന് പ്രിയപ്പെട്ട വാഴകൃഷിതന്നെയായിരുന്നു ഏറ്റവും കൂടുതൽ. കൂടാതെ മുൻവശത്തായി എന്റെ സ്വന്തം പൂന്തോട്ടവും!
കാര്യങ്ങളിങ്ങനെ തകൃതിയായി മുന്നേറിക്കൊണ്ടിരിക്കേ, ഒരു ദിവസം രാത്രി എന്തോ ഞെരിഞ്ഞമരുന്ന ശബ്ദം! പുറകേ വാഴയില കീറുന്നതുപോലുള്ള കുറേ ശബ്ദങ്ങളും! വാതിൽ തുറന്നു നോക്കുമ്പോൾ ഒടിഞ്ഞു കിടക്കുന്ന രണ്ടുമൂന്നു വാഴകളാണ് ആദ്യം കണ്ടത്. അത് വെട്ടിവിഴുങ്ങിക്കൊണ്ടുനിൽക്കുന്ന, കറുകറെ കറുത്ത കൂറ്റൻ എരുമകളെ പിന്നെയും. ഞങ്ങളെ കണ്ടിട്ടും യാതൊരു കൂസലുമില്ലാതെ നിന്ന അവറ്റകളെ ഓടിച്ചുവിടാൻ കുറച്ചൊന്നുമല്ല പാടുപെട്ടത്. അന്നത്തെ ഉറക്കം അങ്ങനെ പോയി. അന്നത്തെ മാത്രമല്ല്ല, പിന്നീടുള്ള രാത്രികളിലേയും.. വാഴയുടെ സ്വാദ് തലയ്ക്കുപിടിച്ച എരുമകൾ ഇതൊരു ശീലമാക്കാൻ തുടങ്ങി. ഒപ്പം വാഴകളുടെ എണ്ണം കുറഞ്ഞുവന്നു.
എന്താണിതിനൊരു പോവഴി എന്ന് ഞങ്ങൾ തലപുകഞ്ഞാലോച്ചു. ഐഡിയ കിട്ടി! ഒരു പട്ടിയെ വളർത്തുക! അതെ, അതുതന്നെയാണ് നല്ലത് - എല്ലാവരും പ്രോത്സാഹിപ്പിച്ചു. ഏതുബ്രീഡാണ് വാങ്ങേണ്ടത്, എവിടെയാണ് നല്ല സെലക്ഷൻസ് ഉള്ളത്, ഏകദേശം എന്തു വിലയ്ക്കു കിട്ടും ഇന്നിങ്ങനെ ഞാനും ബിനുവും ചർച്ച ചെയ്തുകൊണ്ടിരിക്കേ, ഒരു ദിവസം അച്ഛൻ പറഞ്ഞു, കോളനിയുടെ അങ്ങേയറ്റത്തെ ഒരു ക്വാർട്ടേഴ്സിലുള്ള ഒരാൾ ഒരുപട്ടിയെ കൊടുക്കമെന്നു പറഞ്ഞിട്ടുണ്ടെന്ന്. അതും ഫ്രീയായി!! കേട്ടപ്പോഴേ ഞങ്ങളുടെ സകല ഉത്സാഹവും പോയി. കാരണം, ഫ്രീയായി കിട്ടുമെങ്കിൽ അതൊരിക്കലും നല്ല ഇനമായിരിക്കില്ല, മിക്കവാറും ഒരു ചാവാലിയായിരിക്കും. ഏതായാലും അച്ഛൻ തീരുമാനിച്ചുകഴിഞ്ഞു. ഇനി എന്തെങ്കിലും പറഞ്ഞാൽ അച്ഛനെ വെറുതെ ദേഷ്യം പിടിപ്പിക്കാമെന്നല്ലാതെ കാര്യമൊന്നുമില്ല.
കുറച്ചു കഴിഞ്ഞ് അച്ഛൻ പോയി കഥാനായകനെ കൂട്ടി വന്നു. അച്ഛന്റെ കൂടെ ഒരു ചാവാലിയെ പ്രതീക്ഷിച്ച് ഇരുന്ന ഞങ്ങൾ അവനെ കണ്ട് കണ്ണുമിഴിച്ചുനിന്നു! പൊക്കം കുറഞ്ഞ, വെള്ള കലർന്ന ഇളം തവിട്ടുനിറമുള്ള രോമങ്ങൾ നിറയെ ഉള്ള, രോമത്തിന്റെ ഒരു കട്ട ഫിറ്റ് ചെയ്തതുപോലെ കുറിയ വാലുള്ള, ഓമനത്തം തുളുമ്പുന്ന ഒരു മുന്തിരിക്കണ്ണൻ! കണ്ടമാത്രയിൽ ഞങ്ങൾ ആഹ്ലാദഭരിതരായി. ഒരു ചെരാതിൽ പാൽ കൊടുത്ത് ഞങ്ങളവനെ സ്വീകരിച്ചു. ബിനുവിന്റെ ആഗ്രഹപ്രകാരം ഞങ്ങളവനെ ജാക്കി എന്നു വിളിക്കാൻ തീരുമാനിച്ചു. ഹോ,ഇത്രയും നല്ല ഒരു ഇനത്തിനെ ഫ്രീയായി തന്ന ആ മഹാമനസ്കനോട് എത്ര നന്ദി പറഞ്ഞാലാണ് അധികമാവുക?
തൽക്കാലം ഞങ്ങളവനെ മുറ്റത്തെ ചെറിയ കാറ്റാടിമരത്തിൽ കെട്ടിയിട്ടു. അന്നു രാത്രിതന്നെ ജാക്കി തന്റെ ഡ്യൂട്ടി സ്വയം ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങി!!പതിവുപോലെ കുശാലായി ശാപ്പാടടിക്കാൻ വന്ന എരുമകൾക്കു നേരെ ജാക്കി ശ്വാസംപോലും വിടാതെ അലറി. ഇത്തിരിപ്പോന്ന ആ ശരീരത്തിൽനിന്നു വന്ന ഭീകരഒച്ച കേട്ട് ഞങ്ങൾ പോലും ഞെട്ടിപ്പോയി. കേവലമൊരു അശു മാത്രമായ ജാക്കിയുടെ കൂസലില്ലാത്ത കുര കേട്ട് ആനപോലെയുള്ള എരുമകൾ കുറച്ചുനേരം നിന്നശേഷം മടങ്ങിയത് എന്തായാലും പേടിച്ചിട്ടാകാൻ വഴിയില്ല. “ഹെന്റമ്മോ, കണ്ണുംചെവിടും കേൾക്കാൻ വയ്യല്ലോ”എന്ന് വിചാരിച്ചിട്ടാവും.(അതോ, ജാക്കിയുടെ ധൈര്യം സമ്മതിച്ചുകൊടുത്തേക്കാം എന്നു വച്ചിട്ടോ?) എന്തായാലും അതോടുകൂടി ഞങ്ങൾക്കവനോടുള്ള ഇഷ്ടം ഇരട്ടിയായി.
ദിവസങ്ങൾക്കുള്ളിൽ തന്നെ ജാക്കി ഞങ്ങളോട് നന്നായിണങ്ങി വീട്ടിലെ ഒരംഗത്തേപ്പോലെയായി. ഞങ്ങളിലാരെങ്കിലും പുറത്തുപോകുന്ന സമയത്ത് സങ്കടഭാവത്തിൽ “സ്യൂം...സ്യൂം” എന്നൊരു കരച്ചിൽ ശബ്ദം ഉണ്ടാക്കുകയും, തിരിച്ചുവരുമ്പോൾ തുള്ളിച്ചാടി, കൊച്ചുവാൽ പരമാവധി സ്പീഡിൽ ആട്ടി അഹ്ലാദപ്രകടനം നടത്തുകയും ചെയ്തു. വീട്ടിൽ ഭക്ഷണസാധനങ്ങൾ എന്തെങ്കിലും വാങ്ങിക്കുകയോ ഉണ്ടാക്കുകയോ ചെയ്താൽ പിന്നെ മൂക്കു വിടർത്തി അതിന്റെ മണം പിടിച്ചെടുത്ത് ഒരു പങ്ക് കിട്ടുന്നതുവരെ ബഹളം കൂട്ടിയും കിട്ടാൻ താമസിച്ചാൽ ദേഷ്യത്തിൽ ഒന്നു കുരച്ചും എന്നിട്ടും കിട്ടിയില്ലെങ്കിൽ അടുത്തു ചെല്ലുന്ന ഞങ്ങളെ വേദനിപ്പിക്കാതെ ഒന്നു കടിച്ചും ജാക്കി വീട്ടിൽ സ്വന്തം അവകാശം സ്ഥാപിച്ചെടുത്തു. സാധനങ്ങൾ എറിഞ്ഞിട്ടുകൊടുത്താൽ വായകൊണ്ട് ചാടിപ്പിടിക്കുക മുതലായ നമ്പറുകളും ജാക്കി കാണിക്കും. ജാക്കിയ്ക്ക് വേണ്ടി, ഞങ്ങൾ തേയ്ക്കുന്നതിനേക്കാൾ വിലയുള്ള സോപ്പ്.. പൗഡർ...ടവ്വൽ...പ്രത്യേക ബിസ്കറ്റ്... എന്നു വേണ്ട, ആകെ പൊടിപൂരം!
പക്ഷേ വൈകാതെ ഒരു സത്യം ഞങ്ങൾ മനസ്സിലാക്കി. ജാക്കിക്ക് ഞങ്ങൾ നാലു പേരല്ലാതെ ആരെ കണ്ടാലും അലർജിയാണ്! എന്നു വച്ചാൽ വീട്ടിലോ പരിസരത്തോ ആരെങ്കിലും വന്നാൽ ജാക്കി ഒരു “നാഗവല്ലി”യായി മാറും. പിന്നെ ജാക്കിക്കു മുന്നിൽ ഞങ്ങളോ, ഞങ്ങളോടുള്ള സ്നേഹമോ ഇല്ല. ഉള്ളത് ‘ഇര’ മാത്രം. കൊല്ലാനുള്ള പകയോടെ, വായ മാക്സിമം തുറന്ന് കൂർത്ത പല്ലുകൾ മുഴുവനും കാണിച്ച് അസഹ്യമായ ശബ്ദത്തോടെ കുരയ്ക്കുന്ന ജാക്കിയെ കൺട്രോൾ ചെയ്യാൻ ഞങ്ങൾ ശ്രമം നടത്തി. വടിയോങ്ങിക്കൊണ്ട്,
“ ജാക്കി, സ്റ്റോപ്പ്...സ്റ്റോപ്പ്...നിറുത്ത് ജാക്കി..”
എന്നും മറ്റും ആജ്ഞാപിച്ചപ്പോൾ കുരയുടെ വോളിയം കൂട്ടിയെന്നു മാത്രമല്ല, വടി ഒറ്റച്ചാട്ടത്തിന് കടിച്ചെടുത്ത് കുരുകുരാ കഷ്ണങ്ങളാക്കിയശേഷം ഞങ്ങളുടെ നേരെ കുരച്ചുചാടാനും തുടങ്ങി. വീട്ടിൽ വരുന്നവരുടെ മുൻപിൽ ഞങ്ങൾ ഇളിഭ്യരായി നിന്നു. വന്നവർ പോയിക്കഴിഞ്ഞാൽ ഉടനെ ബാധയിറങ്ങി ജാക്കി നോർമ്മൽ ആവും. പിന്നെ ‘സോറി’ പറഞ്ഞ് കാലിൽ നക്കും.
ജാക്കിയുടെ ലീലാവിലാസങ്ങൾ അവിടെ തുടങ്ങുകയായിരുന്നു. തുടർന്ന് ജാക്കി ദേഷ്യം സഹിക്കാനാവാതെ ചങ്ങല വലിച്ചു പൊട്ടിക്കാൻ ശ്രമംതുടങ്ങുകയും ഒരു ദിവസം രാത്രി അതിൽ വിജയിക്കുകയും ചെയ്തു. മുറിച്ചങ്ങലയുമായി ഒരു വെടിയുണ്ട കണക്കെ വേലിപ്പഴുതിലൂടെ ജാക്കി ഓടിമറയുന്നത് കണ്ടുനിൽക്കാനേ ഞങ്ങൾക്കു കഴിഞ്ഞുള്ളൂ. ഉടനെ ഞാനും ബിനുവും കൂടി കേക്ക്, ബിസ്ക്കറ്റ് തുടങ്ങിയ ജാക്കിയുടെ ഇഷ്ടവിഭവങ്ങളുമായി അന്വേഷണത്തിനിറങ്ങി. ഭാഗ്യമെന്നു പറയട്ടെ, ഓടിത്തളർന്ന് ഒരു കുറ്റിച്ചെടിയുടെ മറവിൽ ‘നമ്പർ ടു’ സാധിച്ചുകൊണ്ടിരുന്ന ജാക്കിയെ മുറിച്ചങ്ങലയിൽ പിടുത്തമിട്ട് ഒരു കണക്കിന് വീട്ടിലെത്തിച്ചു. അങ്ങനെ എത്ര ചങ്ങലകൾ പൊട്ടി! അവസാനം അച്ഛൻ റാണിഗഞ്ജിലോ മറ്റോ പോയി കട്ടി കൂടുതലുള്ള ഒരു ചങ്ങല പ്രത്യേകം ഉണ്ടാക്കിച്ചു. അത് പൊട്ടിക്കാൻ ജാക്കി പഠിച്ചപണി പതിനെട്ടു നോക്കിയിട്ടും നടന്നില്ല. പക്ഷേ മറ്റൊരു അത്യാഹിതം നടന്നു. ഇത്തവണ പൊട്ടിയത് ബെൽറ്റാണ്! ബെൽറ്റും ചങ്ങലയും ഉപേക്ഷിച്ച് പരിപൂർണ്ണ നഗ്നനായി ജാക്കി പാഞ്ഞുപോയി. ഒരു ഗുണമുള്ളത്, എവിടെയാണെങ്കിലും തീറ്റസാധങ്ങൾ കണ്ടാൽ ജാക്കി എല്ലാം മറക്കുമെന്നുള്ളതാണ്. അന്ന് ഇഷ്ടവിഭവം കാണിച്ച് അകൃഷ്ടനാക്കിയാണ് വീട്ടിലെത്തിച്ചത് (ഭാഗ്യത്തിന് വഴിയിൽ മറ്റാരും വന്നില്ല). പിന്നെ ബെൽറ്റും റാണിഗഞ്ജിൽ നിന്ന് പ്രത്യേകം ഉണ്ടാക്കിച്ചു. ഇത് രണ്ടും ഓക്കെ ആയപ്പോൾ അടുത്ത ഓട്ടം കെട്ടിയിട്ടിരുന്ന മരക്കുറ്റി വലിച്ച് പറിച്ചുകൊണ്ടായിരുന്നു. ഇരുമ്പുകുറ്റി സംഘടിപ്പിച്ച് കുഴിയിൽ കൊൺക്രീറ്റിട്ട് ഉറപ്പിച്ച് ആ പ്രശ്നവും പരിഹരിച്ചു. ഇത്രയും നല്ല സുന്ദരക്കുട്ടപ്പനെ ഫ്രീയായി തന്നതിനു പിന്നിലുള്ള മഹാമനസ്കത അപ്പോഴാണ് പിടികിട്ടിയത്! ഭാഗ്യംകൊണ്ടു മാത്രം എന്നു പറയാം, കാര്യമായ അത്യാഹിതങ്ങളൊന്നും ഉണ്ടായില്ല.
എങ്കിലും എന്തെല്ലാം തലവേദനകൾ...
വീടിന്റെ പിൻവശത്തുനിന്നു മുൻപിലേക്ക് കൊണ്ടുവരുകയായിരുന്ന ജാക്കിയെ അപ്രതീക്ഷിതമായി കണ്ട നമ്പ്യാർ മാമൻ ഒരു പ്രേതത്തെകണ്ടതുപോലെ പേടിച്ച് പുറകോട്ടു നീങ്ങി ചെടിച്ചട്ടിയും തകർത്തുകൊണ്ട് റോസാചെടികളിലേക്ക് മലർന്നടിച്ചുവീണ് മേലാസകലം മുറിഞ്ഞത്..
മുൻവശത്തെ മുറിയിൽ സോഫാക്കാലിൽ കെട്ടിയിരുന്ന ജാക്കിയുമായി സ്നേഹപ്രകടനങ്ങളിൽ മുഴുകിയിരിക്കുമ്പോൾ അപ്രതീക്ഷിതമായി വന്നു കയറിയ പാൽക്കാരന്റെ നേർക്ക് കലി ബാധിച്ച ജാക്കി സോഫയും വലിച്ചുകൊണ്ട് എത്തിപ്പറ്റി രണ്ടുകാലിൽ നിന്ന് മുൻകാലുകൾ കൊണ്ട് അയാളെ വരിഞ്ഞുമുറുക്കിപിടിച്ചത്.... തലനാരിഴയ്ക്കാണ് അന്ന് ഞങ്ങൾ അയാളെ രക്ഷപ്പെടുത്തിയത്..
വെറ്റിനറി ക്ലിനിക്കിലേക്ക് ഇഞ്ജക്ഷൻ എടുക്കാനും മറ്റും കൊണ്ടുപോകുമ്പോൾ ഓട്ടോ ഡ്രൈവറുടെ മേൽ കുരച്ചുചാടുന്ന ജാക്കിയേയുംകൊണ്ടുള്ള ആ യാത്രകൾ വെറും രണ്ടു കിലോമീറ്റർ ദൂരം ഇരുപത് കിലോമീറ്റർ ആയി തോന്നിപ്പിച്ചത്...ക്ലിനിക്കിൽ ചെന്നാലോ, ഡോക്ടറെ അടുപ്പിക്കുകയുമില്ല. അവസാനം കയറുകൊണ്ട് വായയും കാലുകളും കെട്ടേണ്ടി വന്നത്...
(മുഴുവൻ എഴുതുകയാണെങ്കിൽ ഒരു പത്തു പോസ്റ്റിലും നിൽക്കില്ല).
വല്ലാതെ ദേഷ്യം തോന്നുമ്പോൾ
“ഒറ്റച്ചവിട്ടിന് കൊല്ലണം ഈ ജന്തൂനെ”
എന്നും പറഞ്ഞ് കാലോങ്ങുന്ന അച്ഛൻ കുറച്ചുകഴിഞ്ഞ് തലോടുന്നതും കാണാമായിരുന്നു.
ഒരു നല്ല ശീലം മാത്രം വന്നു കയറുമ്പോഴേ ജാക്കിയ്ക്കുണ്ടായിരുന്നു: നിൽക്കുന്ന സ്ഥലം ഒരിക്കലും വൃത്തികേടാക്കില്ല. എത്ര വൈകിയാലും നമ്മൾ പുറത്തുകൊണ്ടുപോകുന്നതുവരെ കാത്തുനിൽക്കും. പക്ഷേ പുറത്തുകൊണ്ടുപോകുമ്പോൾ ഒരുമാതിരി കുതിരപ്പുറത്തിരിക്കുന്ന ഇഫക്റ്റാണ്. ജാക്കി എപ്പോഴും മുന്നിലേ നടക്കൂ. നടക്കലല്ല, നമ്മളേയും വലിച്ചുകൊണ്ട് തോന്നിയപോലെ ഒരോട്ടമാണ്. ഇതിനും മാത്രം ‘കുതിരശക്തി’ ആ കുഞ്ഞുശരീരത്തിലെങ്ങനെ വന്നോ ആവോ..
കോളനിയിലെ പട്ടിക്കമ്പക്കാരാനായ ഒരാൾ അഞ്ചാറു പട്ടികളെ വളർത്തിയിരുന്നു. പ്രഭാതസവാരിക്കിറങ്ങുന്ന അയാളുടെ പിന്നാലെ അനുസരണയോടെ പട്ടികൾ നടക്കുന്നത് അസൂയയോടെ ഞങ്ങൾ നോക്കിനിന്നു.
“ നമ്മൾ പറയുന്നത് അനുസരിക്കാൻ പട്ടിയ്ക്ക് ദിവസവും ട്രെയിനിംഗ് കൊടുക്കണം ”: അയാൾ പറഞ്ഞു.
പിറ്റേദിവസം മുതൽ ഞങ്ങൾ
“ ജാക്കി... സിറ്റ് ”
“ ജാക്കി...സ്റ്റാൻഡ് ”
“ ഷെയ്ക്ക് ഹാൻഡ് ”
എന്നിങ്ങനെ അനുസരണം പഠിപ്പിക്കാൻ കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും ജാക്കി അതെല്ലാം പുച്ഛത്തോടെ അവഗണിച്ച് മറ്റെങ്ങോ നോക്കി നിന്നു.
കൊടുംതണുപ്പുകാലത്ത് രാത്രി പുറത്തുനിൽക്കുന്ന ജാക്കിയെ ഓർത്ത് പാവം തോന്നി ഞങ്ങൾ പഴയതുണികൾ നിറച്ച ഒരു കിടക്കയുണ്ടാക്കിക്കൊടുത്തു. സുഖമായി അതിൽ കിടക്കുന്ന ജാക്കിയെ കാണാൻ ആകാംക്ഷയോടെ രാവിലെ ചെന്നപ്പോൾ കണ്ട കാഴ്ച കണ്ട് ഞങ്ങൾ ചിരിച്ചുപോയി : കിടക്ക മുഴുവനും കുരുകുരാ കഷ്ണങ്ങളായി കീറി അതിന്റെ നടുവിൽ ഒന്നുമറിയാത്തതുപോലെ ജാക്കി നിൽക്കുന്നു!
അച്ഛൻ വൊളന്ററി റിട്ടയർമെന്റ് എടുത്തശേഷം ഞങ്ങൾ നാട്ടിലേക്ക് മടങ്ങുമ്പോൾ ഈ ‘തലവേദനയെ’ അവിടെ ഉപേക്ഷിച്ച് പോരാൻ സീരിയസ്സായിതന്നെ ആലോചിച്ചതായിരുന്നു. പക്ഷേ ഈ ഭീകരനെ ഏറ്റെടുക്കാൻ ആരാണ് തയ്യാറാവുക? മാത്രമല്ല, ഉപേക്ഷിക്കാൻ ആലോചിച്ചെങ്കിലും ഞങ്ങൾക്കാർക്കും സത്യത്തിൽ അതിനു മനസ്സുണ്ടായിരുന്നില്ല. ജാക്കിയെ ഉപേക്ഷിക്കേണ്ട, നാട്ടിലേക്കു കൊണ്ടുപോകാമെന്ന് ബിനു വാശി പിടിയ്ക്കുകയുംചെയ്തു. അവിടെ എത്തിക്കാനുള്ള സകല ഉത്തരവാദിത്വവും അവൻ സ്വമേധയാ ഏറ്റെടുത്തു. അങ്ങനെ ഞങ്ങൾ മൂന്നു പേരും ട്രെയിനിലും, ബിനു ജാക്കിയേയുംകൊണ്ട് വീട്ടുസാധനങ്ങൾ കയറ്റിയ ലോറിയിലും നാട്ടിലേക്ക് പുറപ്പെട്ടു. ജാക്കിയ്ക്ക് ഉറക്കഗുളിക കൊടുത്താണ് ലോറിയിൽ കയറ്റിയത്. അഞ്ചാം ദിവസമാണ് ലോറി നാട്ടിൽ എത്തിയത്. ക്ഷീണിച്ചവശനായി, പഞ്ചപാവമായ ജാക്കിയേയും കൊണ്ട് ബിനു വിജയശ്രീലാളിതനായി ഇറങ്ങി. ജാക്കിയുടെ സ്വഭാവം ഇതോടെ നന്നാവുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷേ രണ്ടുമൂന്നു ദിവസത്തിനകം തന്നെ ജാക്കി പഴയ ഫോമിലായി. കേരളമാണ് സ്ഥലം, ഒരു റിസ്ക്കെടുക്കാൻ തയ്യാറല്ലാത്ത ഞങ്ങൾ നല്ല സ്‌ട്രോങ് ആയ ഒരു കൂട് ആദ്യം തന്നെ ഉണ്ടാക്കിച്ചു. പതിവില്ല്ലാത്തവിധം ധാരാളം ആളുകളെ എപ്പോഴും കണേണ്ടിവന്ന ജാക്കി കൂടിനുള്ളിൽ കിടന്ന് ബഹളംവയ്ക്കുകയും നിന്ന നില്‍പ്പിൽ വട്ടം കറങ്ങുകയുമൊക്കെ ചെയ്തു. എന്തായാലും കൂടിനുള്ളിൽ നിന്ന് പുറത്തുവരില്ലല്ലോ.. അതായിരുന്നു ഒരു സമാധാനം.
എന്റെ കല്യാണത്തിന് തലേദിവസം തന്നെ ജാക്കിയെ തറവാട്ടിൽ ‘വടക്കോറത്തെ’ ഇറയത്ത് അധികം ആൾപ്പെരുമാറ്റമില്ലാത്ത ഒരു മൂലയിൽ സ്ഥാപിക്കുകയാണ് ചെയ്തത്. അവിടന്ന് ജാക്കി തിരിച്ചുവന്നപ്പോൾ വീട്ടിൽ പുതിയൊരാൾ! അഞ്ചാമതൊരാളെ ഉൾക്കൊള്ളാൻ തയ്യാറാവാതെ ജാക്കി വീണ്ടും ഭ്രാന്തുപിടിച്ചതുപോലെ പെരുമാറി. ബാംഗ്ലൂർക്ക് പുറപ്പെടുമ്പോൾ പിന്നിൽ ജാക്കിയുടെ സങ്കടക്കരച്ചിൽ കേട്ടു.
“ജാക്കിയ്ക്ക് എന്തോ അസുഖമാണ്” മാസങ്ങൾക്കുശേഷം അമ്മയുടെ കത്തിൽ കണ്ടു.
പിന്നത്തെ പ്രാവശ്യം ബാംഗ്ലൂരിൽ നിന്ന് ഞങ്ങൾ നാട്ടിലെത്തിയപ്പോൾ ജാക്കി തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു. (എന്തായിരുന്നു രോഗമെന്ന് ഒരു പിടിയുമില്ല. പരിശോധിക്കാൻ വന്ന ഡോക്ടറുടെ നേരെ കുരച്ചുചാടിയപ്പോൾ ഡോക്ടർ ജീവനുംകൊണ്ട് ഓടിപ്പോവുകയായിരുന്നത്രേ). അന്നാദ്യമായി പ്രസാദിന്റെ നേരെ കുരച്ചുചാടിയില്ല. തീരെ വയ്യെങ്കിലും എന്നെ കണ്ടപ്പോൾ കിടന്ന കിടപ്പിൽ സാവധാനം വാലാട്ടി. തിരിച്ചു ബാംഗ്ലൂർക്ക് പോയി അധികം താമസിയാതെ തന്നെ ജാക്കി ഞങ്ങളെ വിട്ടുപോയതായ വാർത്തയും എത്തി.
“ഇന്നലെ രാത്രി ജാക്കി നമ്മളെ വിട്ടു പോയി. കുഴിയെടുക്കലും അടക്കലുമൊക്കെ ബിനു തന്നെയാണ് ചെയ്തത്... രാത്രി ഞങ്ങളാരും ഒന്നും കഴിച്ചില്ല” അമ്മയുടെ കത്തിലെ വരികൾ..
തീരെ ഹ്രസ്വമെങ്കിലും സംഭവബഹുലമായ ജീവിതത്തിനുശേഷം ജാക്കി അങ്ങനെ പുത്തൻവേലിക്കരയിലെ മണ്ണിൽ ഉറങ്ങുന്നു. ഒന്നുമാത്രം എത്ര അലോചിട്ടും എനിയ്ക്ക് പിടി കിട്ടുന്നില്ല : വളർത്തുന്നവരെയല്ലാതെ ആരേയും അടുപ്പിക്കാത്ത ഈ ഭീകരൻ എന്തുകൊണ്ട് അന്ന് ആ വീട്ടിൽനിന്ന് ഒരു പ്രകോപനവുമില്ലാതെ,നല്ല അനുസരണയോടെ അച്ഛന്റെ കൂടെ ഇറങ്ങിപ്പോന്നു? മുജ്ജന്മബന്ധമെന്നൊക്കെ പറയുന്നത് ഇതായിരിക്കാം..(“ഈ കുരിശ് നമ്മൾക്കാണ് വിധിച്ചിട്ടുള്ളത്. അതുതന്നെ കാരണം” എന്ന് അച്ഛൻ ചിലപ്പോൾ തമാശയായി പറയാറുണ്ട്.)
എന്തായാലും വീണ്ടുമൊരു പരീക്ഷണത്തിന് തയ്യാറാവാഞ്ഞതുകൊണ്ട് ജാക്കിയുടെ കൂട് ഇപ്പോൾ ഒരു വിറക്/ചാണക സംഭരണിയായി മാറിയിരിക്കുന്നു.
Thursday, January 22, 2009
ജാക്കിപുരാണം
Subscribe to:
Posts (Atom)

