Thursday, September 10, 2009

ജമന്തിപ്പൂക്കൾ

കോളേജിൽ നിന്ന് ടൗണിലുള്ള ബസ്‌സ്റ്റാന്റിലേക്ക് അവൾ തനിച്ചാണ് വന്നത്. അവിടുന്നങ്ങോട്ടുള്ള യാത്ര ഒരേ ബസ്സിലായിരുന്നെങ്കിലും, തമ്മിൽ കണ്ടിട്ടും കാണാത്തഭാവത്തിൽ, തികച്ചും അപരിചിതരെന്നപോലെ, ബസ്സിന്റെ വെവ്വേറെ വാതിലുകളിലൂടെ ഞങ്ങൾ അകത്തു കയറി. ആർക്കും ഒരു സംശയവും തോന്നാനിടവരാത്ത രീതിയിലായിരിക്കണം കാര്യങ്ങൾ... ഒരു പിഴവും സംഭവിച്ചുകൂടാ... കോളേജ് ബാഗിനുള്ളിൽ വച്ച് പലപ്രവശ്യമായി അവൾ എത്തിച്ചുതന്നിട്ടുള്ള, അവളുടെ വസ്ത്രങ്ങൾ നിറച്ച കൊച്ചുബാഗുമായി ഞാൻ ഏറ്റവും പിൻ‌നിരയിൽ ഇരിപ്പുറപ്പിച്ചു.

തമ്മിൽ കാണാൻ പോലും പറ്റാത്ത വിധം തിരക്കനുഭവപ്പെട്ട ആ ബസ്സിലെ രണ്ടു മണിക്കൂർ നേരത്തെ യാത്രയ്ക്കു ശേഷം മറ്റൊരു ബസ്‌സ്റ്റാന്റിൽ ഇറങ്ങുമ്പോൾ മനസ്സിന് വല്ലാത്ത ലാഘവത്വം അനുഭവപ്പെട്ടു. ആശ്വാസത്തോടെ അവളെ നോക്കി പുഞ്ചിരിയ്ക്കവേ, സഫലമായ ഒളിച്ചോട്ടത്തിന്റെ ആഹ്ലാദം അവളുടെ മുഖത്തും അലയടിച്ചു. രക്ഷപ്പെട്ടു...!! ഇനിയൊന്നും പേടിയ്ക്കാനില്ല...ഇവിടെ ഞങ്ങളെ തിരിച്ചറിയുന്നവർ ആരും തന്നെ ഉണ്ടാവാനിടയില്ല...

ഉച്ചയൂണിന്റെ സമയമൊക്കെ കഴിഞ്ഞുപോയിരുന്നെങ്കിലും ബസ്‌സ്റ്റാന്റിനുപുറത്തുള്ള ഒരു ഹോട്ടലിൽ ഊണ് കിട്ടി. കൗണ്ടറിലൊരു പിച്ചളക്കിണ്ണത്തിൽ മഞ്ഞളും കുങ്കുമവും വാടിത്തുടങ്ങിയ കുറച്ചു ജമന്തിപ്പൂക്കളും വച്ചിരുന്നു. അവൾ അതിൽനിന്നൊരു പൂവെടുത്ത് കയ്യിൽ വച്ചു തിരുപ്പിടിച്ചുകൊണ്ടുനിന്നു. കൗണ്ടറിലിരുന്ന തമിഴൻ ചിരിച്ചുകൊണ്ട് ഒരു പിടി പൂക്കളെടുത്ത് കൊടുക്കുകയും ചെയ്തു. അവളുടെ മുഖമൊരു കൊച്ചുകുട്ടിയുടേതുപോലെ വിടർന്നു.

ഞങ്ങൾക്കു പോകാനുള്ള ബസ്സ് പുറപ്പെടാറായി കിടപ്പുണ്ട്. ലക്ഷ്യസ്ഥാനത്തേക്ക് ഇനിയൊരു മുന്നുമണിക്കൂർ നേരത്തെ യാത്രകൂടി....സീറ്റുകളധികവും ഒഴിഞ്ഞുകിടക്കുന്ന ബസ്സിലെ എറ്റവും സൗകര്യപ്രദമായ സ്ഥാനത്തുതന്നെ ഞങ്ങളിരിപ്പുറപ്പിച്ചു. വാതോരാതെയുള്ള വർത്തമാനങ്ങളും കുസൃതിച്ചിരികളുമായി തികച്ചും ഉല്ലാസകരമായിത്തന്നെ യാത്ര പുരോഗമിച്ചു.

“നമുക്കുള്ള വീട് ഉടനെ ശരിയാവില്ലേ?” ഇടയ്ക്കെപ്പോഴോ അവൾ ആശങ്ക പങ്കുവച്ചു.

“രണ്ടുദിവസത്തിനകം. അതുവരെ ആ വീട്ടിൽത്തന്നെ അഡ്ജസ്റ്റ് ചെയ്യേണ്ടിവരും...ഒരു കുഴപ്പവുമില്ല...ഞാൻ നേരത്തേ പറഞ്ഞില്ലേ, അവരെന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും ഭാര്യയുമാണെന്ന്..?. നാളെ രജിസ്റ്ററോഫീസിലും നമ്മുടെ കൂടെ അവരാണ് വരുന്നത്”. ഞാൻ പറഞ്ഞു.

“നമുക്കൊരു കൊച്ചു വീടു മതി....വലിയ മുറ്റമുള്ളൊരു കൊച്ചു വീട്.....മുറ്റം മുഴുവൻ ഞാൻ ജമന്തികൾ വച്ചുപിടിപ്പിയ്ക്കും..... ജമന്തിപ്പൂക്കളുടെ ഗന്ധമായിരിയ്ക്കണം അവിടത്തെ കാറ്റിനെന്നും....” അവൾ കയ്യിലിരുന്ന, കൊഴിഞ്ഞുതുടങ്ങിയ ജമന്തിപ്പൂവിതളുകളെ മെല്ലെ എന്റെ മുഖത്തേയ്ക്ക് ഊതിപ്പറപ്പിച്ചുകൊണ്ട്, ഒരു സ്വപ്നത്തിലെന്നപോലെ പറഞ്ഞു.

ബസ്സിറങ്ങുമ്പോൾ നേരം ഇരുട്ടാൻ തുടങ്ങിയിരുന്നു. ഞാൻ അവളേയും കൂട്ടി വേഗം വീട്ടിലേയ്ക്ക് നടന്നു. മാർട്ടിനും സൂസനും ഞങ്ങളെ കാത്തിരിയ്ക്കുകയായിരുന്നു. കുശലസംഭാഷണങ്ങൾക്കും ചായസൽക്കാരത്തിനും ശേഷം സൂസൻ ബാഗുമായി അവളെ കിടപ്പുമുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അല്പസമയത്തിനുശേഷം ബാഗിൽനിന്ന് വസ്ത്രങ്ങളെടുത്ത് അവൾ കുളിമുറിയിൽ കയറി കതകടയ്ക്കുന്നതു കണ്ടു.

മാർട്ടിനും ഞാനും പരസ്പരം നോക്കി പുഞ്ചിരിച്ചു. മാർട്ടിൻ വച്ചുനീട്ടിയ എന്റെ പ്രതിഫലം എണ്ണിവാങ്ങി ഞാൻ ഉടനെതന്നെ ഇറങ്ങി....

എന്റെ ദൗത്യം ഇവിടെ തീരുന്നു!

വെളിയിൽ കടന്ന് റോഡ് ക്രോസ് ചെയ്യാൻ നിൽക്കവേ, കിഴവൻ സേഠിന്റെ കറുത്ത ആഡംബരക്കാർ ഗേറ്റിനുള്ളിലേയ്ക്ക് ഒഴുകി നീങ്ങുന്നതു കണ്ടു ഊറിച്ചിരിച്ചുകൊണ്ട് ഞാൻ നടന്നു....

ബാറിലെ അരണ്ട വെളിച്ചത്തിലേയ്ക്കൂളിയിടുമ്പോൾ ഓർത്തു: ഇന്നൊരു നല്ല ദിവസം തന്നെ...കൈനിറയെ പണമാണ് ഈ അനാഘ്രാതകുസുമം എനിയ്ക്ക് നേടിത്തന്നത്! സുന്ദരിയെങ്കിലും, അവളൊരു ബുദ്ധിശൂന്യയായതുകൊണ്ട് ഏറെയൊന്നും ബുദ്ധിമുട്ടാതെ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കുവാനെനിയ്ക്ക് സാധിച്ചു....

തീർന്നില്ല.......ഏറ്റെടുത്ത ജോലികൾ ഇനിയുമുണ്ട്...........പലതും കുഴപ്പം പിടിച്ചതുമാണ്.....വിശ്രമിക്കാൻ നേരമില്ല.......എപ്പോഴും ഭാഗ്യം കൂടെ ഉണ്ടായെന്നും വരില്ല.....എന്തൊക്കെയായാലും ഒന്നുണ്ട്, ‘സഹപ്രവർത്തകർക്കിടയിൽ’ നല്ല മതിപ്പ് നേടിയെടുക്കാൻ ഇതിനോടകം എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിശ്വസ്തതയുടേയും അർപ്പണബോധത്തിന്റേയും കാര്യത്തിൽ വിട്ടുവീഴ്ചയില്ല തന്നെ!!!!

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP